عن أَبِي بَرْزَةَ الْأَسْلَمِيِّ كَانَ النبي صلى الله عليه و سلم يَسْتَحِبُّ أَنْ يُؤَخِّرَ الْعِشَاءَ، قَالَ : وَكَانَ يَكْرَهُ النَّوْمَ قَبْلَهَا وَالْحَدِيثَ بَعْدَهَا (أخرجه البخاري)
عَنْ عَائِشَةَ قَالَتْ : أَعْتَمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ لَيْلَةٍ حَتَّى ذَهَبَ عَامَّةُ اللَّيْلِ، وَحَتَّى نَامَ أَهْلُ الْمَسْجِدِ، ثُمَّ خَرَجَ فَصَلَّى، فَقَالَ : ” إِنَّهُ لَوَقْتُهَا لَوْلَا أَنْ أَشُقَّ عَلَى أُمَّتِي “. وَفِي حَدِيثِ عَبْدِ الرَّزَّاقِ : ” لَوْلَا أَنَّ يَشُقَّ عَلَى أُمَّتِي “. (أخرجه مسلم)
عَنْ أَبِي هُرَيْرَةَ قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ أَنْ يُؤَخِّرُوا الْعِشَاءَ إِلَى ثُلُثِ اللَّيْلِ أَوْ نِصْفِهِ ” (أخرجه الترمذي و قال حسن صحيح)
അടിസ്ഥാനപരമായി ഫർദ് നമസ്കാരങ്ങളെല്ലാം അതിന്റെ ആദ്യ സമയങ്ങളിൽ നിർവഹിക്കേണ്ടതാണ്. എന്നാൽ ഇഷാഅ നമസ്കാരത്തിൽ കുറച്ചു വൈകിക്കുന്നതാണ് ശ്രേഷ്ടകരമായത്.
ഇമാം ഇബ്നുൽ ഉഥയ്മീൻ (رحمه الله) ഈ വിഷയവുമായ് ബന്ധപ്പെട്ട ചില ഹദീഥുകൾ “മവാഖീതുസ്സലാത്” എന്ന തന്റെ രിസാലയിൽ ചർച്ച ചെയ്ത ശേഷം പറഞ്ഞു: “നമസ്കാരങ്ങളെല്ലാം അതിന്റെ ആദ്യ സമയത്ത് നിർവഹിക്കുന്നതിൽ ധൃതി കാണിക്കുന്നതാണ് സുന്നത്ത് എന്നതിനു ഈ ഹദീഥുകളിൽ തെളിവുണ്ട്, രണ്ട് നമസ്കാരങ്ങളൊഴികെ.
- കടുത്ത ചൂടുള്ള സമയത്തെ ളുഹർ നമസ്കാരം, അന്നേരം ചൂടാറുന്ന വരേയ്ക്കും, നിഴൽ നീളുന്ന വരേയ്ക്കും വൈകിക്കാവുന്നതാണ്.
- ഇഷാഅ നമസ്കാരം – അത് രാത്രിയുടെ മൂന്നിലൊന്ന് കഴിയും വരേയ്ക്കും വൈകിക്കാവുന്നതാണ്. പിന്നിൽ നിസ്കരിക്കുന്നവരുടെ അവസ്ഥ പരിഗണിച്ച്, അവർക്കു അതിനാൽ ബുദ്ധിമുട്ടൊന്നുമില്ലെങ്കിൽ. ഇനിയവർ ഒരുമിച്ചു കൂടിയിട്ടുണ്ടെങ്കിൽ നേരത്തെയാക്കുക, അവർ വൈകുന്നുവെങ്കിൽ വൈകിക്കുക.
ഇമാം ഇബ്നു ബാസ് (رحمه الله) പറഞ്ഞു, “ഇഷാഅ നമസ്കാരം പിന്തിക്കുക എന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും മുസ്തഹബ്ബ് ആയിട്ടുള്ളതാണ്. എന്തെന്നാൽ ഒരിക്കൽ നബി (صلى الله عليه و سلم) ഒരു രാത്രി ഏകദേശം രാത്രിയുടെ മൂന്നിലൊന്ന് വരേയ്ക്കും നമസ്കാരം പിന്തിച്ചപ്പോൾ പറഞ്ഞു, “തീർച്ചയായും ഇത് തന്നെയാണിതിന്റെ സമയം, എന്റെ ഉമ്മത്തിനത് ക്ലേശകരമായി തീരുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നില്ലെങ്കിൽ.” (സ്വഹീഹ് മുസ്ലിം). അതിനാൽ ക്ലേശം കൂടാതെ വൈകിക്കുവാൻ തരപ്പെടുന്നുവെങ്കിൽ അതാണ് ശ്രേഷ്ഠമായത്.” (നൂറുൻ ആലദ്ദർബ്)
ഇമാം നവവി (رحمه الله) സഹീഹ് മുസ്ലിമിലെ ഹദീഥിന് നൽകിയ വിശദീകരണത്തിൽ പറഞ്ഞു, “അതിന്റെ അർത്ഥം: ഉത്തമമായ സമയം ഇത് തന്നെയാണ്. അല്ലെങ്കിൽ ശ്രേഷ്ടകരമായത്. അതിനാൽ അതിൽ പിന്തിപ്പിക്കുന്നതിനെ ശ്രേഷ്ഠമാക്കുന്നുണ്ട്.”
ഇവ്വിഷയത്തിൽ അബു ഹുറയ്റ (رضي الله عنه)വിൽ നിന്നുമുള്ള ഹദീഥ് റിപ്പോർട്ട് ചെയ്ത ശേഷം ഇമാം അബു ഈസ അൽ-തിർമിദി (رحمه الله) പറഞ്ഞു, “സ്വഹാബത്തിലും താബിഈകളിലും അതിന് പുറമെയുള്ളവരിലുമുള്ള അധികം ഇല്മിന്റെയാളുകളും ഇതാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇഷാഅ നമസ്കാരം പിന്തിക്കുക എന്നുള്ള വീക്ഷണം. ഇമാം അഹ്മദും, ഇസ്ഹാഖും (ഇബ്നു രാഹൂയഹ്) അത് തന്നെയാണ് പറയുന്നത്.” (സുനനുത്തിർമിദി)
അല്ലാമാ അബ്ദുർറഹ്മാൻ മുബാറക്പുരി (رحمه الله) തന്റെ വിശദീകരണത്തിൽ പറയുന്നു,
“…അബു ഹുറയ്റയുടെ ഹദീഥ് പരാമർശിച്ച ശേഷം ഇബ്നു ഹജർ (رحمه الله) ഫത്ഹിൽ പറഞ്ഞു, “…അതിനാൽ ആരാണോ നമസ്കാരം പിന്തിക്കുന്നതിന് ശേഷി കാണുന്നത്, ഉറക്കം അവനെ കീഴടക്കുകയുമില്ലെങ്കിൽ, അത് പോലെ പിന്നിൽ നിസ്കരിക്കുന്ന ആർക്കും തന്നെ ബുദ്ധിമുട്ടാവുകയുമില്ലെങ്കിൽ – പിന്തിപ്പിക്കലാണ് ശ്രേഷ്ടകരം.”” (തുഹ്ഫത്തുൽ അഹ്വധി)
ഒറ്റക്ക് നിസ്കരിക്കുന്നവർക്കും ഇത് പ്രവർത്തിക്കാവുന്നതാണ്.
ഞാൻ ഷെയ്ഖ് മുഹമ്മദ് ബാജമാൽ (حفظه الله)യോട് ചോദിച്ചു, “ഒഴിവുകഴിവുകളാൽ ജമാഅത്തിൽ പങ്കെടുക്കാത്ത ഒറ്റയ്ക്ക് നമസ്കരിക്കുയാൾക്ക് ഇഷാഅ നമസ്കാരം പാതിരാ വരേയ്ക്കും വൈകിക്കാവുന്നതാണോ? അതോ ഇത് ജമാഅത്തിന് മാത്രമാണോ?” – അദ്ദേഹം പറഞ്ഞു, “അവനതാകാം. എന്നാൽ രാത്രിയുടെ മൂന്നിലൊന്ന് വരേയ്ക്കും മാത്രം. എന്തെന്നാൽ അതിന്റെ സമയം രാത്രിയുടെ പകുതിയോടെ തീരുന്നതാണ്.”
و الله اعلم